Tuesday, December 28, 2010

മണം

നാളുകള്‍ കൂടി 
തറവാട്ടില്‍ ചെന്നപ്പോള്‍ 
വന്നുമ്മ വെയ്ച്ചത് 
അമ്മാമ്മയുടെ മണം-
ചട്ടയിലും മുണ്ടിലും 
വെളിച്ചെണ്ണയും വാസന സോപ്പും 
വാത്സല്യവും .
ഓര്‍മകളെ 
ഫ്രെയിം ചെയ്തു തൂക്കിയത്‌ 
വീടിന്‍റെ മാത്രം ഭിത്തിയിലായിരുന്നല്ലോ 
എന്ന കുറ്റബോധം.

വെറും കാല്‍ മണ്ണില്‍ കുത്തിയപ്പോള്‍ 
വര്‍ഷങ്ങള്‍ക്കപ്പുറം, 
ഈ ബന്ധം മുറിച്ച
ചെരുപ്പിനെ കുറ്റപെടുത്തുന്നു
മണ്ണിരകള്‍.
ഒരു കൂട്ടം ഗന്ധങ്ങള്‍ ഒരുക്കി 
പരിചയം ഭാവിച്ച്  പറമ്പ്-
ശീമകൊന്നത്തടിയില്‍  
നഖം  കൊണ്ടുരച്ചു ഞാന്‍
കുട്ടികാലം മണത്തെടുത്തു .
അണ്ടിപശ കൊണ്ട്,അന്ന് 
ചുണ്ട് പോള്ളിച്ചതിന്‍റെ 
പരിഭവം തീര്‍ക്കാന്‍ പറ്റിയില്ല,
കശുമാവിന്‍റെ 
കടകുറ്റി മാത്രം ബാക്കി.
കല്ലുമാട്ടത്തി ന്മേല്‍ തലകുലുക്കി 
മഷിതണ്ടുകളുടെ സന്തോഷം.
വക്കു പൊട്ടിയ സ്ലേറ്റിലെ 
തെറ്റി പോയ അക്ഷരങ്ങള്‍ 
നിങ്ങള്‍ വേഗനെ മായ്ച്ചു തന്നു.
തിരുത്തലുകള്‍ ,പക്ഷെ 
പിന്നീടൊരിക്കലും 
അത്രെയെളുപ്പം പറ്റിയില്ല .

പുക മണക്കുന്ന പാതിയാംപുറം,
കവടി പിഞ്ഞാണത്തില്‍ 
ഉള്ളി മൂപ്പിച്ച കൂര്‍ക്കുപ്പേരി 
എന്നോ മറന്ന മറ്റു രുചികളും.

തോര്‍ത്ത്‌ കൊണ്ട് തോട്ടില്‍ 
താഴ്ത്തി കോരുമ്പോള്‍ 
ചേറില്‍ പുളയ്ക്കുന്ന 
പൂച്ചുട്ടി മീന്‍റെ നാറ്റം  !
അന്നോക്കാനിച്ചതൊക്കെ
ഇന്നെന്തേ പ്രിയം? 

അന്നുറങ്ങിയില്ല.
ചിലപ്പോള്‍ 
ഇന്നലകള്‍ക്കാണു
സ്വപ്നങ്ങളേക്കാള്‍ സുഗന്ധം.




No comments:

Post a Comment